കാബൂൾ : ശക്തമായ ഭൂചലനത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ 2000 പേർ മരിച്ചതായി റിപ്പോർട്ട്. താലിബാൻ വക്താവ് അബ്ദുൾ വാഹിദ് റയാനാണ് രണ്ട് നൂറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. വടക്കൻ അഫ്ഗാൻ പ്രവിശ്യയിൽ ഇന്നലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
വടക്കൻ അഫ്ഗാനിലെ ഹെറാത്ത് മേഖലയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂചനത്തിൽ ആറ് ഗ്രാമങ്ങൾ പൂർണമായും നശിച്ചു. നൂറ് കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിവരമുണ്ട്.
യുഎൻ റിപ്പോർട്ട് പ്രകാരം 465 വീടുകൾ പൂർണമായും നശിച്ചു, 135 എണ്ണത്തിന് കേടുപാടുകൾ സംഭവിച്ചു. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കാമെന്നും അധികൃതർ അറിയിക്കുന്നു.
ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. അതിനു ശേഷം 6.3, 5.9, 5.5 തീവ്രതയുള്ള അതിശക്തമായ മൂന്ന് തുടർചലനങ്ങളും ഉണ്ടായി. ഉച്ചയോടെ നഗരത്തിൽ അഞ്ച് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതായി ഹെറാത്ത് നഗരവാസികൾ പറഞ്ഞു.
അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി സെൻഡ ജാനിലേക്ക് 12 ആംബുലൻസ് കാറുകൾ അയച്ചതായി അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടന അറിയിച്ചു. സ്ഥിതിഗതികൾ കൂടുതൽ മോശമാകുന്ന സാഹചര്യത്തിൽ താലിബാൻ, ലോകരാജ്യങ്ങളോട് സഹായമഭ്യർത്ഥിച്ചു.
Discussion about this post