ന്യൂഡൽഹി: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അമേരിക്കക്കാരും. ഒൻപത് പൗരന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷാ സമിതിയുടെ സ്ഥിരീകരണം. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേരുന്നത് ആയും സുരക്ഷാ സമിതി അറിയിച്ചു.
ഹമാസിന്റെ ആക്രമണത്തിൽ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഒൻപത് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.
ഇസ്രായേലിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെന്ന് അമേരിക്കൻ പ്രതിനിധി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇസ്രായേലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രായേലിലെ അധികൃതരുമായി അടിക്കടി ബന്ധപ്പെടുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച മുതലായിരുന്നു ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇസ്രായേലിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് നൂറോളം റോക്കറ്റുകൾ പായിച്ചിരുന്നു. ഇതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. സംഘർഷം രണ്ട് ദിവസം പിന്നിടുമ്പോൾ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.









