തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയെന്ന മൊഴി തിരുത്തി പരാതിക്കാരനായ കോഴിക്കോട് സ്വദേശി ഹരിദാസൻ. പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസൻ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. മെഡിക്കൽ നിയമനത്തിനായി സെക്രട്ടേറിയേറ്റിന്റെ പരിസരത്തുവച്ച് അഖിൽ മാത്യുവിന് 1 ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ പരാതി.
രാവിലെയോടെയായിരുന്നു ഹരിദാസനെ പോലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ ഉടനീളം പരസ്പര വിരുദ്ധമായ മൊഴി ആയിരുന്നു ഹരിദാസൻ നൽകിയത്. എന്നാൽ അഖിൽ മാത്യുവിന് പണം നൽകിയെന്ന നിലപാടിൽ ഹരിദാസൻ ഉറച്ചുനിന്നു. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ അഖിൽ മാത്യുവുള്ളതായി കണ്ടിരുന്നില്ല. ഇതേ തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
ആർക്കും പണം നൽകിയില്ലെന്നാണ് ഹരിദാസൻ പോലീസിനോട് പറഞ്ഞത്. എന്തിനാണ് അഖിൽ മാത്യുവിനെതിരെ ആരോപണം ഉന്നയിച്ചത് എന്നും പോലീസ് ആരാഞ്ഞിരുന്നു. ബാസിത് പറഞ്ഞിട്ടാണെന്നായിരുന്നു ഇതിന് ഹരിദാസൻ മറുപടി പറഞ്ഞത്. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും.
Discussion about this post