ഗാസ: വ്യോമാക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഹമാസ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ഭീഷണിമുഴക്കി ഹമാസ് രംഗത്ത് എത്തിയത്. വ്യോമാക്രമണത്തിന് മുൻപ് അറിയിപ്പ് നൽകണമെന്നും അല്ലാത്ത പക്ഷം ബന്ദികളെ ഓരോരുത്തരായി പരസ്യമായി കൊലപ്പെടുത്തുമെന്നുമാണ് ഭീഷണി.
അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഹമാസ് നിലവിൽ ബന്ദികളാക്കിയിരിക്കുന്നത്. 130 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 30 പേർ ഇസ്രായേലി പൗരന്മാരാണ്. നിലവിൽ ഇവരെ മോചിപ്പിക്കാനായി ചർച്ചകൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്.
ഇന്നലെ രാത്രി ഗാസയിലേക്ക് വൻ റോക്കറ്റ് വർഷമായിരുന്നു ഇസ്രായേൽ വ്യോമസേനയും കരസേനയും നടത്തിയത്. സർവ്വകലാശാല, ആശുപത്രികൾ, മസ്ജിദുകൾ എന്നിവ ആക്രമണത്തിൽ തകർന്നിരുന്നു. രാത്രി മുഴുവൻ ഇസ്രായേൽ വ്യോമാക്രമണം തുടരുകയും ചെയ്തിരുന്നു. ഇതോടെയാണ് ഭീഷണി മുഴക്കി ഹമാസ് രംഗത്ത് എത്തിയത്. ഇസ്രായേൽ മുന്നറിയിപ്പില്ലാതെ നടത്തുന്ന ഏത് ആക്രമണത്തെയും ശക്തമായ ചെറുക്കുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ പരിഹരിക്കാനുള്ള നീക്കങ്ങൾ സജീവമായി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം വിഷയത്തിൽ ഖത്തർ ഇടപെട്ടിരുന്നു.
Discussion about this post