എറണാകുളം: സിനിമയുടെ റിലീസ് ദിനത്തിൽ തിയറ്ററുകൾ കേന്ദ്രീകരിച്ച് വ്‌ളോഗർമാർ നടത്തുന്ന നെഗറ്റീവ് റിവ്യൂ പ്രചാരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംവിധായകൻ മുബീൻ നൗഫലാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി അഡ്വ.ശ്യാംപത്മനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.
ളോഗർമാർ സിനിമ കാണാതെയാണ് നെഗറ്റീവ് റിവ്യൂകൾ നൽകുന്നത് എന്നും ഇത് സിനിമയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ ഹർജി നൽകിയത്. ഇതിന് പുറമേ നെഗറ്റീവ് റിവ്യൂകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തി സംവിധായകരിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ഹർജിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സിനിമ. അതിനാൽ നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
വിഷയത്തിൽ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമായിരുന്നു അമിക്കസ് ക്യൂറിയെ നിയമിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ മറുപടിയും ഇന്ന് പരിഗണിക്കും.
ആരോമലിൻറെ ആദ്യ പ്രണയം എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് മുബീൻ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിന് മുന്നോടിയായിട്ടായിരുന്നു സംവിധായകൻ വ്‌ളോഗർമാർ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്.
Discussion about this post