ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുവിയാൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 35 തവണയാണ് ഹർജി സുപ്രീംകോടതി മാറ്റിവച്ചത്.
കഴിഞ്ഞ മാസം 12 നായിരുന്നു ഹർജി അവസാനമായി കോടതി പരിഗണിച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിൽ തിരക്കിലാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ഇന്നേയ്ക്ക് മാറ്റിവച്ചത്.
ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി പിണറായി വിജയനെ 2017 ൽ ഹൈക്കോടതി കുറ്റവിമുക്തൻ ആക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ ഹർജിയുൾപ്പെടെയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.












