വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), അദ്ദേഹത്തിന്റെ ഭാര്യാമാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ (39) ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ‘അസ്മാക്ക്’ ഹോട്ടലിൽനിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. മീൻ വിഭവങ്ങളാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയുടെ ഭാഗമായി വിഴിഞ്ഞത്ത് എത്തിയ കുടുംബം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ഉടൻ തന്നെ ഷാജിക്കും കുടുംബത്തിനും കടുത്ത ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.
ഷാജിയുടെ രണ്ട് മക്കളും ഇവർക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽനിന്നുള്ള വിഷാംശമാണോ മരണകാരണമെന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഹോട്ടലിന്റെ ലൈസൻസും അടുക്കളയിലെ ശുചിത്വവും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന വിഴിഞ്ഞം തീരത്തെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.













Discussion about this post