ജിദ്ദ : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു എന്ന കാരണത്താൽ സൗദി അറേബ്യയിൽ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയായ ശേഷം ഇയാളെ നാടുകടത്തും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇയാളുടെ ഭാര്യയുടെ സഹായ അഭ്യർത്ഥനയെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. സഹായത്തിനായി ഇയാളുടെ ഭാര്യ നിരവധി അധികാരികളെ സമീപിച്ചെങ്കിലും കോടതിവിധി ഉള്ളതിനാൽ കൂടുതലൊന്നും ചെയ്യാനാകില്ല എന്നാണ് മറുപടി ലഭിച്ചത്.
വർഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയിൽ ഉന്നതസ്ഥാനത്ത് ജോലി ചെയ്തു വരികയായിരുന്ന തമിഴ്നാട് സ്വദേശിക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥ ബാഗിൽ എന്താണ് എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ‘ അതിൽ ബോംബൊന്നുമില്ല’ എന്ന് ഇയാൾ തർക്കുത്തരം പറഞ്ഞു എന്നാണ് കേസ്. അപമര്യാദയോടെയുള്ള ഈ പെരുമാറ്റം സുരക്ഷാ ഉദ്യോഗസ്ഥ മേലധികാരികളെ അറിയിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുന്നത്.
ദുബായിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ ഇന്ത്യക്കാരന് ദുരിതാനുഭവം ഉണ്ടായത്. സംശയകരമായ രീതിയിൽ പെരുമാറി എന്ന കാരണത്താൽ വിമാനത്താവളത്തിന്റെ സുരക്ഷാ വിഭാഗമാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ ജീവനക്കാരോട് സഹകരിക്കാതിരിക്കുക, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് ദമാമിലെ കോടതിയാണ് ഇയാൾക്ക് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാടുവിട്ടണമെന്ന് ഉത്തരവിടുകയും ചെയ്തത്.








