ലണ്ടൻ; ഹമാസിന്റെ മാതൃക പോലെ ഇന്ത്യക്കെതിരായി ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഇന്ന് പുറത്ത് വിട്ട വീഡിയോയിലാണ് ബാലിശമായ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ എത്തിയത്. പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേതു പോലെയുള്ള മറുപടിയുണ്ടാകുമെന്നാണ് നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ മേധാവിയുടെ ഭീഷണി.
ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽനിന്ന് ഇന്ത്യ പാഠം പഠിച്ചില്ലെങ്കിൽ ഇതിനു സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിടും. പഞ്ചാബിനെ കൈയടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ അതിനു മറുപടി ഉണ്ടാകും. കലാപത്തെ, കലാപം കൊണ്ടു തന്നെ നേരിടും. അതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകും ഉത്തരവാദി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാമെന്നാണ് ഇയാളുടെ ഭീഷണി.
ഈയടുത്ത് ഗുര്‍പത്വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ എന്‍.ഐ.എ. കണ്ടുകെട്ടിയിരുന്നു. ചണ്ഡീഗഢിലെയും അമൃത്സറിലെയും കൃഷിഭൂമിയുള്‍പ്പടെയുള്ളവയാണ് കണ്ടുകെട്ടിയത്. കാനഡയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ-വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രഹരമായിരിക്കും നടപടിയെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. മോഹാലിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.









