തമിഴ്നാട്: അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതിയിൽ ആദായനികുതിവകുപ്പ് രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു. മാർട്ടിന്റെ കോയമ്പത്തൂരിലെ വസതിയിലും മറ്റു സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടക്കുന്നത്.
കോയമ്പത്തൂർ നഗരത്തിലെ സാന്റിയാഗോ മാർട്ടിന്റെ വസതിയിലും വസതിക്ക് സമീപമുള്ള മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോർപ്പറേറ്റ് ഓഫീസിലും കോയമ്പത്തൂർ-മേട്ടുപ്പാളയം റോഡരികിലുള്ള മാർട്ടിൻ ഹോമിയോപ്പതി കോളജിലും പരിശോധന തുടരുകയാണ്. നാലിടങ്ങളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മാർട്ടിന്റെയും മരുമകൻ അധവ് അർജുന്റെയും ചെന്നൈയിലെ ഓഫീസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ലോട്ടറി വില്പനയിൽ ചട്ടങ്ങൾ പാലിക്കാതെ കോടികൾ സമ്പാദിച്ചു, അനധികൃത പണമിടപാടുകൾ നടത്തി എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാർട്ടിനെതിരെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ കോയമ്പത്തൂരിലെ മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളിലും സ്ഥാപനങ്ങളിലും ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലും കോർപറേറ്റ് ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 457 കോടിയിലധികം മൂല്യമുള്ള സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിട്ടാണിപ്പോൾ റെയ്ഡ് നടക്കുന്നത്.
Discussion about this post