ബംഗലൂരു; കർണാടകയിൽ കരാറുകാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടികൾ. ബംഗലൂരുവിലെ ഒരു കരാറുകാരന്റെ വീട്ടിൽ നിന്ന് 42 കോടി രൂപയാണ് കണ്ടെടുത്തത്. 23 പെട്ടികളിലായിട്ടാണ് ഇവിടെ പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകളാണ് കട്ടുകളായി സൂക്ഷിച്ചിരുന്നത്.
നഗരത്തിൽ മറ്റിടങ്ങളിലും റെയ്ഡുകൾ തുടരുകയാണ്. തെലങ്കാനയിൽ തിരഞ്ഞെടുപ്പ്
പ്രചാരണത്തിന് ഒഴുക്കാനുളള കോൺഗ്രസ് സൂക്ഷിച്ച പണമാണ് കണ്ടെടുത്തതെന്ന് ബിജെപി ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുക്കാനുളള എടിഎം ആക്കി കോൺഗ്രസ് കർണാടകയെ മാറ്റിയെന്നും ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായൺ പറഞ്ഞു.
ഇത് ഒരു ചെറിയ സംഖ്യ മാത്രമാണ്. ഇനിയും വലിയ തുകകൾ പുറത്തുവരാനുണ്ട്. കരാറുകാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അശ്വഥ് നാരായൺ ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയുടെ ആരോപണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യത്തിനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കർണാടകയിലെ പണം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകില്ലെന്നും ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് സിദ്ധരാമയ്യയുടെ വിശദീകരണം.
എന്നാൽ പണം കണ്ടെടുത്ത കരാറുകാരൻ എട്ട് വർഷമായി കരാർ ജോലികളിൽ ഉൾപ്പെടാത്ത ആളാണെന്നും ഇയാൾക്ക് മറ്റ് ബിസിനസുകളാണ് ഉളളതെന്നും കർണാടക കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെംപണ്ണ പ്രതികരിച്ചു.
Discussion about this post