തൃശൂർ: എംഎൽഎയ്ക്ക് പകരം വാഴ എന്ന പേരിൽ പ്രതിഷേധത്തിന്റെ ഭാഗമായി കെ റെയിൽ വിരുദ്ധ സമരസമിതി നട്ട വാഴകൾ കുലച്ചു. തൃശൂർ പാലക്കലിൽ സമരവാഴയിൽ നിന്ന് വെട്ടിയ കുലയ്ക്ക് മോഹവിലയാണ് ലേലത്തിൽ ലഭിച്ചത്. 60,250 രൂപയ്ക്കാണ് കുല ലേലം ചെയ്തത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ മുളക്കുഴയിലും സമാനമായ രീതിയിൽ വാഴക്കുല ലേലം ചെയ്ത് 45,100 രൂപ ലഭിച്ചിരുന്നു
പാലക്കലിലെ ബാബു എന്നയാളുടെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. ക്വിറ്റ് കെ റെയിൽ സേവ് കേരള എന്ന പ്ലക്കാർഡുമായിട്ടാണ് ലേലത്തിന് സമരസമിതി എത്തിയത്. പ്രേമൻ എന്ന പ്രദേശവാസിയാണ് വാഴക്കുല സ്വന്തമാക്കിയത്. വാഴക്കുലയുമായി പാലക്കൽ ജംഗ്ഷനിൽ പ്രകടനം നടത്തിയ ശേഷമാണ് ലേലം വിളി തുടങ്ങിയത്. വീടിനുളളിൽ അടുപ്പുകല്ല് കിടന്നിടത്ത് കെ റെയിൽ സർവ്വെയ്ക്ക് മഞ്ഞക്കുറ്റി സ്ഥാപിച്ച മുളക്കുഴ കൊഴുവല്ലൂർ തങ്കമ്മയുടെ വീട് നിർമാണ ഫണ്ടിലേക്ക് ഈ തുകയും കൈമാറി.
കഴിഞ്ഞ ദിവസം മുളക്കുഴ തെക്ക് യൂണിറ്റ് നടത്തിയ വിളവെടുപ്പിലാണ് നേന്ത്രവാഴക്കുല ലഭിച്ചത്. ഇവിടെയും പ്രകടനമായി എത്തിയ പ്രവർത്തകർ തച്ചിലേത്ത് കുരിശടിക്ക് സമീപം ലേലം വിളി നടത്തുകയായിരുന്നു. ആയിരം രൂപയിലായിരുന്നു തുടക്കം. ഒടുവിൽ 45,100 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഈ തുകയും തങ്കമ്മയുടെ വീട് നിർമാണ ഫണ്ടിലേക്കാണ് നൽകിയത്.
പരിസ്ഥിതി ദിനത്തിലാണ് എംഎൽഎയ്ക്ക് പകരം വാഴ എന്ന പരിപാടിയുടെ ഭാഗമായി കെ റെയിൽ പദ്ധതി പ്രദേശങ്ങളിൽ സമരസമിതി വാഴ നട്ടത്.
Discussion about this post