ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ ആദ്യത്തെ കപ്പൽ എത്തുകയാണ്. വൈകീട്ട് നാല് മണിയോടെയാണ് ചടങ്ങുകൾ നടക്കുക. എല്ലാവരും വികസന പദ്ധതിക്കായി ഒറ്റമനസ്സോടെ കാത്തിരിക്കുന്ന ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിന് തന്നെ അവകാശപ്പെട്ടതാണെന്ന് ഹരീഷ് പേരടി പറഞ്ഞു. നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക. പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല)..പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്…അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും…
അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്…നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക…
ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ…ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ …അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല …പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്…എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു…ജാതിയും,മതവും,വർഗ്ഗീയതയുമല്ല..വികസനം..വികസനം മാത്രം
Discussion about this post