ചെന്നൈ:തമിഴ്‌നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്.
നാമക്കൽ ജില്ലയിലെ തിരുചെങ്കോട് സർക്കാർ ആശുപത്രിയിൽ എത്തുന്ന പാവങ്ങളെയാണ് 49കാരിയായ ഡോ. അനുരാധ ലക്ഷ്യമിട്ടത്. രണ്ടു കുട്ടികളുളള അമ്മമാരുടെ അടുത്തേക്ക് സഹായിയായ ലോകമ്മാളിനെ അയക്കും. ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ നിരക്കിൽ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയാണ് പതിവ്.പോലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ടർ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടു. സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയും പോലീസ് രൂപീകരിച്ചു.
നവജാതശിശുവിന് സുഖമില്ലാതായത്തോടെ ഒക്ടോബർ 12ന് ആശുപത്രിയിലെത്തിയ ദിനേശ് -നാഗജ്യോതി ദമ്പതികളെ ലോകമ്മാൾ സമീപിച്ചു. ഇവരോട് രണ്ടു ലക്ഷം നൽകാമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ ഇരുവരും ജില്ല കലക്ടർക്കും എസ്.പിക്കും പരാതി നൽകുകയായിരുന്നു.
Discussion about this post