ലഖ്നൗ: സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്നതിനും സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനും വേണ്ടി ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ രൂപം നൽകിയ മിഷൻ ശക്തി വിജയകരമായ നാലാം ഘട്ടത്തിലേക്ക്.
ഉത്തർ പ്രദേശിലെ ഗൗതമ ബുദ്ധ നഗറിലെയും പ്രശ്നബാധിതമായ മറ്റ് 17 മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിലെയും പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഇവ പോലീസ് കണ്ട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. കൂടാതെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സുരക്ഷാ ഏജൻസികളിലെ ജീവനക്കാർക്ക് പരിശീലനവും നൽകും.
ഗാസിയാബാദ്, കാൺപൂർ, മീററ്റ്, ഗൗതമ ബുദ്ധ നഗർ, ബറേലി എന്നിവിടങ്ങളിലെ സ്വകാര്യ സുരക്ഷാ ജീവനക്കാർക്കാണ് പ്രത്യേക പരിശീലനം നൽകുക. നിലവിൽ സംസ്ഥാനത്ത് 712 അംഗീകൃത സ്വകാര്യ സുരക്ഷാ ഏജൻസികളാണ് ഉള്ളത്. ഇവയിലെ 124 ഏജൻസികളിൽ നിന്നുള്ള 771 സുരക്ഷാ ജീവനക്കാർക്ക് ഇതുവരെ വിദഗ്ധ പരിശീലനം നൽകി കഴിഞ്ഞു. ഇവരിൽ 12 പേർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങളും നൽകിയിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾ തടയുകയും വിവരങ്ങൾ കൃത്യസമയത്ത് അധികൃതരെ അറിയിക്കുകയുമാണ് മിഷൻ ശക്തി പ്രകാരം പരിശീലനം നേടിയ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ പ്രധാന ദൗത്യം.
Discussion about this post