തിരുവനന്തപുരം: പട്ടയം നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റി.ജില്ലാ എക്‌സിക്യൂട്ടീവിന്റെതാണ് തീരുമാനം. അമ്പലത്തറ സ്വദേശി ഷംനാദിന്റെ പരാതിയിലാണ് നടപടി. പണം കൈമാറിയതിന്റെ രേഖകളും ഇയാൾ പാർട്ടി നേതൃത്വത്തിന് നൽകിയിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും പാർട്ടി തീരുമാനിച്ചു. കാലടി ജയചന്ദ്രനോടു പാർട്ടി വിശദീകരണം തേടി. കാലടി ജയചന്ദ്രനെതിരെയുള്ള ആരോപണവും നടപടിയും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ശരിവച്ചു.
ചാലയിൽ വാട്ടർ അതോറിറ്റി ഓഫീസിന് സമീപമുള്ള 3 സെന്റിന് പട്ടയം നൽകാമെന്നായിരുന്നു വാഗ്ദാനം. 25 വർഷമായി ഷംനാദിന്റെ കൈവശമുള്ള ഭൂമിയാണിത്. തിരുവല്ലം സ്വദേശി സജിമോനാണ് പട്ടയം നൽകാമെന്ന് വാദ്ഗാനം ചെയ്തത്. ഇയാൾ സിപിഐ നേമം മണ്ഡലം പ്രസിഡന്റ് ഷെജുനാഥിനെ പരിചയപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഷെജുനാഥാണ് കാലടി ജയചന്ദ്രന്റെ വീട്ടിൽ കൊണ്ടുപോയത്. 10 ലക്ഷം രൂപയാണ് ജയചന്ദ്രൻ ആവശ്യപ്പെട്ടത്. പിന്നീട് 5.5 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു.
മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നിൽവച്ച് 1.5 ലക്ഷം കൈമാറി. ദിവസങ്ങൾക്കുശേഷം തിരുവനന്തപുരം താലൂക്ക് തഹസിൽദാറിന്റെ ഓഫീസിൽ കൊണ്ടുപോയി. ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന പേരിൽ ഓഫീസിന് പുറത്തുവച്ച് 50,000 രൂപ ഗൂഗിൾ പേയിലൂടെ വാങ്ങി. 5 മാസത്തിനിടെ 4 ലക്ഷം രൂപ വാങ്ങിയതായാണ് പരാതി.
Discussion about this post