എറണാകുളം: ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിനായി തൃശ്ശൂർ സ്വദേശി നൽകിയ ഹർജിയിൽ ആയിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
ഭാര്യ ഭക്ഷണം പാചകം ചെയ്ത് തന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൃശ്ശൂർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് പാചകം അറിയില്ല. ഭാര്യ ഭക്ഷണം പാകം ചെയ്ത് നൽകുന്നില്ല. ഭാര്യ ഇടപെട്ടതിനെ തുടർന്ന് തനിക്ക് ജോലി നഷ്ടപ്പെട്ടു. ഭാര്യ ബന്ധുക്കളെ തുപ്പിയെന്നുമെല്ലാം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഹർജിയിലെ ആരോപണങ്ങളെ വിവാഹ മോചനത്തിനായുള്ള കാരണങ്ങളായി കാണാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചു. വിവാഹ ബന്ധത്തിൽ തുടരാൻ ഭാര്യയ്ക്ക് താത്പര്യം ഉണ്ട്. അതിനാൽ വിവാഹ മോചനം നൽകാൻ കഴിയില്ല. സ്വന്തം വീഴ്ചയിൽ സംഭവിച്ച പിഴവിന്റെ ആനുകൂല്യം ഭർത്താവിന് നൽകാൻ കഴിയില്ല. ഭാര്യയ്‌ക്കെതിരെ ആരോപിച്ച മറ്റ് ആരോപണങ്ങളും നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
തൊഴിൽ നഷ്ടപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടല്ല ഇടപെടൽ നടത്തിയത് എന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭാര്യയുടെ ഇ മെയിൽ സന്ദേശവും കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചു. സന്ദേശം വായിച്ച കോടതി അതിലുള്ളത് ഭാര്യയുടെ വേദനയാണെന്നും നിരീക്ഷിച്ചു. ഇതിന് പുറമേ ഭർത്താവ് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്ത് ശാരീരികമായി അധിക്ഷേപിക്കാറുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ച ശേഷമായിരുന്നു ഹർജി തള്ളിയത്.
2012 ലായിരുന്നു ഹർജിക്കാരനും യുവതിയും തമ്മിലുള്ള വിവാഹം. ഒരു വർഷത്തിന് ശേഷം ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് 2013 ൽ യുവതി അവകാശങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post