തിരുവനന്തപുരം: വാവാ സുരേഷിന് പാമ്പിനെ പിടിക്കാനുള്ള ലൈസൻസ് നൽകി വനംവകുപ്പ്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. വർഷങ്ങളായി പാമ്പുകളെ പിടികൂടിയിരുന്ന വാവ സുരേഷിന് ഇതിനായുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
പാമ്പ് പിടിയ്ക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭാ പെറ്റിഷൻ കമ്മിറ്റിയ്ക്ക് വാവ സുരേഷ് പരാതി നൽകിയിരുന്നു. ഇതിലാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. വനംവകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റർ ഡയറക്ടർ അൻവർ പാമ്പിനെ പിടിക്കാൻ അനുമതി നൽകുന്നില്ലെന്ന് ആയിരുന്നു വാവ സുരേഷിന്റെ പരാതി.
പരാതിയിൽ ഹിയറിംഗ് നടത്താൻ ഇന്നലെ നിയമസഭാ പെറ്റിഷൻസ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിൽ വനംവകുപ്പിന്റെ നിയമങ്ങൾ അനുസരിച്ച് സുരക്ഷിതമായി പാമ്പുകളെ പിടുകൂടാൻ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകാൻ വാവ സുരേഷിനോട് കമ്മിറ്റി നിർദ്ദേശിച്ചു. ഇത് പ്രകാരം നൽകിയ അപേക്ഷ ചീഫ് വൈൽഡ് പൈഫ് വാർഡൻ ഡി ജയപ്രസാദ് അംഗീകരിച്ചു. ഇതോടെയാണ് ലൈസൻസ് നൽകാൻ തീരുമാനിച്ചത്.
പാമ്പുകളെ പിടികൂടാനുള്ള ലൈസൻസ് വനംവകുപ്പ് ആസ്ഥാനത്ത് നിന്നും ഉടൻ കൈമാറും. പാമ്പ് പിടുത്തത്തിൽ വാവ സുരേഷിന് വർഷങ്ങളുടെ വൈദഗ്ധ്യം ഉണ്ട്. ഇത് പരിഗണിച്ചാണ് അപേക്ഷയിൽ ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചത്. പാമ്പിനെ പിടിക്കുന്നതിനിടെ വാവാ സുരേഷിന് നിരവധി തവണ കടിയേറ്റിട്ടുണ്ട്. സുരക്ഷിതമായല്ല അദ്ദേഹം പാമ്പ് പിടിക്കുന്നത് എന്നായിരുന്നു ഇതിന് പിന്നാലെ ഉയർന്ന ആരോപണം. ഇതേ തുടർന്ന് ലൈസൻസ് നൽകുന്നതിൽ വനംവകുപ്പിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Discussion about this post