തിരുവനന്തപുരം; വി.എസ് അച്യുതാനന്ദനൊപ്പം ശബരിമല കയറിയ ഓർമ്മ പങ്കുവെച്ച് പി.കെ ശ്രീമതി. രാവിലെ വിഎസിന് പിറന്നാൾ ആശംസ നേരാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പി.കെ ശ്രീമതി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കവേയാണ് പഴയ ഓർമ്മകൾ പങ്കുവെച്ചത്.
മനസിൽ തങ്ങി നിൽക്കുന്ന കാര്യമാണ് ശബരിമല യാത്രയെന്ന് പി.കെ ശ്രീമതി പറഞ്ഞു. കയറുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങാൻ. മസില് കോച്ചിപ്പിടിച്ച് കാല് വയ്യാതായി. കാരണം അങ്ങനെ നടന്ന് ശീലമുളളവർ അല്ലല്ലോ. പക്ഷെ അദ്ദേഹത്തെ സമ്മതിക്കണം. താഴെയെത്തിയപ്പോഴും ഒരു വിഷമവും ഇല്ലായിരുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു.
അന്ന് വി.എസിന് 84 വയസായിരുന്നു. മല കയറാൻ കഴിയുമോയെന്ന് എല്ലാവരും ചോദിച്ചു. സന്നിധാനത്ത് ഐസിയു സൗകര്യമുളള ആശുപത്രി സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. നീലിമലയിലും അപ്പാച്ചിമേടും കാർഡിയോളജിയുമായി ബന്ധപ്പെട്ട ഹെൽത്ത് സെന്ററുകൾ ഉണ്ട്. ഐസിയു സൗകര്യമുളള ആശുപത്രി സന്നിധാനത്ത് തന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ പെട്ടന്നാണ് ആരോഗ്യവകുപ്പ് അത് സജ്ജമാക്കിയത്.
അവിടെ പോയി ഉദ്ഘാടനം ചെയ്യാമെന്ന് വി.എസ് തന്നെയാണ് പറഞ്ഞത്. അതുവഴി ഞാനും ശബരിമല കണ്ടു. സന്നിധാനത്ത് കയറാനും അന്ന് അവിടെ താമസിക്കാനും ഒക്കെ സാധിച്ചു. മല കയറുമ്പോൾ ശരിക്കും അദ്ദേഹത്തിന് ഒപ്പമെത്താൻ ചെറുപ്പക്കാർ പോലും വിഷമിച്ചു. അന്ന് ഇത്രയും സൗകര്യങ്ങൾ പോലും ശബരിമലയിൽ ഇല്ല. പടികളുടെ സ്ഥാനത്ത് ഒരു കമ്പിയുണ്ടെന്ന് മാത്രമേയുളളൂ. ഇപ്പോ വലിയ മാറ്റം വന്നിട്ടുണ്ടെന്നും പോകുന്നവർക്ക് അനായാസമായി മല കയറാമെന്നും പി.കെ ശ്രീമതി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ വിഎസ് മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെ ഓർക്കുകയാണെന്നും പി.കെ ശ്രീമതി പറഞ്ഞു. രാവിലെ സമൂഹമാദ്ധ്യമങ്ങളിലൂടെ അന്നത്തെ ചടങ്ങിൽ വി.എസിനൊപ്പം ഇരിക്കുന്ന ചിത്രവും പി.കെ ശ്രീമതി പങ്കുവെച്ചിരുന്നു.
Discussion about this post