കോട്ടയം: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധം കോട്ടയം മാടപ്പള്ളിയിലും ഹിറ്റ്. കെ റെയിൽ വന്നാൽ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കാൻ നടക്കുന്ന വാഴക്കുല ലേലങ്ങളിൽ ആറാമത്തേതാണ് മാടപ്പളളിയിൽ നടന്നത്. 49100 രൂപയ്ക്കാണ് വാഴക്കുല ലേലത്തിൽപോയത്. തങ്കമ്മയുടെ വീടിനുള്ളിലാണ് മഞ്ഞക്കുറ്റി സ്ഥാപിച്ചിരുന്നത്.
നൂറിൽ തുടങ്ങിയ ലേലം വിളി രണ്ടു മണിക്കൂറിലേറെ നീണ്ടു. ഒടുവിൽ 49100 രൂപയിലാണ് ലേലം ഉറപ്പിച്ചത്. കെ-റെയിൽ വഴിയിൽ കുലച്ച വാഴക്കുല ലേലം വിളിയറിഞ്ഞ് ആളുകൾ ഏറ്റെടുക്കുകയായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമയിൽ പോലും ലേലം വിളിക്കാൻ ആളെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കൊണ്ടായിരുന്നു മറ്റ് ചിലരുടെ ലേലം വിളി.
ഈ കഴിഞ്ഞ ദിവസം കെ റെയിൽ വിരുദ്ധ സമരസമിതി വിളവെടുത്ത വാഴക്കുല ലേലത്തിൽ പോയത് അറുപതിനായിരത്തിലധികം രൂപയ്ക്കായിരുന്നു. തൃശൂർ പാലക്കൽ സ്വദേശി ബാബുവിൻറെ പറമ്പിൽ നിന്ന് ലഭിച്ച വാഴക്കുലയാണ് 60,250 രൂപയ്ക്ക് ലേലത്തിൽ പോയത്. ബാബുവിൻറെ പുരയിടത്തിലൂടെ കെ റെയിൽ കടന്നുപോകുന്നുണ്ട്. പാലയ്ക്കൽ സ്വദേശി കെവി പ്രേമനാണ് കുല വാങ്ങിയത്. പാളയങ്കോടൻ വാഴക്കുലയ്ക്കായി നടന്ന കൂട്ടം ലേലംവിളി രണ്ട് മണിക്കൂർ നീണ്ടുനിന്നു.
Discussion about this post