ധർമ്മശാല : ലോകകപ്പിലെ അഞ്ചാം മത്സരത്തിലും ജയിച്ച് അപരാജിതരായി ടീം ഇന്ത്യ. ന്യൂസ്‌ലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്രീസിൽ ഉറച്ച് നിന്ന് പൊരുതിയ വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന നീലപ്പടയെ ഉജ്ജ്വലമായ ഫീൽഡിംഗ് കൊണ്ട് ന്യൂസ്‌ലൻഡ് പിടിച്ചു കെട്ടാൻ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയും കോഹ്ലിയും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ വിജയം ഉറപ്പിച്ചു. വിജയത്തിന് തൊട്ടടുത്ത് 95 റൺസെടുത്ത കോഹ്ലി ഡീപ് മിഡ്‌വിക്കറ്റിൽ ഗ്ലെൻ ഫിലിപ്പിന്റെ കയ്യിലൊതുങ്ങിയെങ്കിലും ജഡേജയും മുഹമ്മദ് ഷമിയും ചേർന്ന് വിജയം നേടുകയായിരുന്നു.
ന്യൂസ്‌ലൻഡ് ഉയർത്തിയ 274 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. കഴിഞ്ഞ മാച്ചുകളുടെ തുടർച്ചയെന്നോണം തകർപ്പൻ ബാറ്റിംഗ് കാഴ്ച്ച വച്ച ക്യാപ്ടൻ രോഹിത് ശർമ്മ ന്യൂസ്‌ലൻഡ് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. സ്കോർ 71 ൽ നിൽക്കെ 46 റൺസെടുത്ത രോഹിത് ഫെർഗൂസന്റെ പന്തിൽ സ്ക്വയർകട്ടിന് ശ്രമിച്ച് പ്ലേ ഡൗണായി. 40 പന്തിൽ നാലു വീതം സിക്സറുകളും ഫോറുകളും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
നല്ല തുടക്കം ലഭിച്ചെങ്കിലും ശുഭ്‌മാൻ ഗില്ലിന്റെ ഇന്നിംഗ്സ് അധികം നീണ്ടുനിന്നില്ല. ഫെർഗൂസന്റെ പന്ത് തേഡ്മാനിലേക്ക് ഉയർത്തിയടിച്ച ഗില്ലിനെ ഡാരിൽ മിച്ചൽ ഒരു ബൗണ്ടറിൽ ലൈൻ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. സ്കോർ രണ്ട് വിക്കറ്റിന് 76 റൺസ്. തുടർന്നെത്തിയ ശ്രേയസ് അയ്യരുമായി ചേർന്ന് കോഹ്‌ലി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്കോർ 128 ൽ നിൽക്കെ ബോൾട്ടിന്റെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച ശ്രേയസ് ഡെവൺ കോൺവേ പിടിച്ച് പുറത്തായി. 29 പന്തുകളിൽ ആറ് മനോഹരമായ ബൗണ്ടറികളോടെ ശ്രേയസ്സ് 33 റൺസ് നേടി.
നാലാം വിക്കറ്റിൽ കോഹ്ലിക്കൊപ്പം ഒത്തു ചേർന്ന കെ. എൽ രാഹുൽ സമചിത്തതയോടെ ബാറ്റ് വീശി സ്കോർ ഉയർത്തി . എന്നാൽ ഈ കൂട്ടുകെട്ടും അർദ്ധ സെഞ്ച്വറി പാർട്ട്ണർഷിപ്പുണ്ടാക്കിയതിനു പിന്നാലെ പിരിഞ്ഞു. മിച്ചൽ സാന്റനറുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി കെ.എൽ രാഹുൽ പുറത്തായി. 35 പന്തിൽ 27 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. സ്കോർ 4 വിക്കറ്റിന് 182 റൺസ്.
ലോകകപ്പിൽ ആദ്യ മത്സരം കളിക്കുന്ന സൂര്യകുമാർ യാദവ് ആരാധകരെ നിരാശനാക്കി. കോഹ്‌ലിയുമായുള്ള ആശയക്കുഴപ്പത്തിൽ യാദവ് സ്കോർ 191 ൽ നിൽക്കെ റണ്ണൗട്ടാവുകയായിരുന്നു. അവസാന അംഗീകൃത ബാറ്ററായ രവീന്ദ്ര ജഡേജയുമായി ചേർന്ന് 78 റൺസ് പാർട്ട്ണർ ഷിപ്പുണ്ടാക്കിയ കോഹ്ലി ജയത്തിന് അഞ്ച് റൺസ് അകലെ വച്ച് പുറത്തായി. ബംഗ്ലാദേശുമായുള്ള കളിയിലെ പോലെ സിക്സർ തൂക്കി സെഞ്ച്വറിക്ക് ശ്രമിച്ചെങ്കിലും ഡീപ് മിഡ്‌വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സിന്റെ കയ്യിലൊതുങ്ങുകയായിരുന്നു. സെഞ്ച്വറി നേടിയെങ്കിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കാഡിനൊപ്പമെത്താൻ കോഹ്‌ലിക്ക് കഴിഞ്ഞേനെ. 48 ആം ഓവറിലെ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ജഡേജ വിജയ റൺ നേടിയതോടെ കളിച്ച എല്ലാ കളികളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനത്തോട് നീതി പുലർത്തുന്ന രീതിയിലായിരുന്നു ബൗളർമാർ പന്തെറിഞ്ഞത്. ബൂമ്രയും സിറാജും റൺ വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ചപ്പോൾ ഹാർദികിന്റെ അഭാവത്തിൽ ടീമിലെത്തിയ മുഹമ്മദ് ഷമി ഈ ലോകകപ്പിലെ ആദ്യ മത്സരം ഗംഭീരമാക്കി. പത്ത് ഓവറിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഷമി കളിയിലെ താരവുമായി. കുൽദീപ് രണ്ടും ബൂമ്രയും സിറാജും ഓരോവിക്കറ്റുകളും വീഴ്ത്തി. ന്യൂസ്‌ലൻഡിനു വേണ്ടി ഡാരിൽ മിച്ചൽ സെഞ്ച്വറി നേടി. രചിൻ രവീന്ദ്ര 75 റൺസ് നേടി നിർണായക പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 5 ന് 243 റൺസിൽ നിൽക്കുകയായിരുന്ന ന്യൂസ്‌ലൻഡിന്റെ ബാക്കി വിക്കറ്റുകൾ വെറും 30 റൺസിനാണ് ഇന്ത്യൻ ബൗളർമാർ കടപുഴക്കിയത്.
Discussion about this post