ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ശേഷമുണ്ടായ കഠിനമായ ഘട്ടത്തെക്കുറിച്ചും മാനസിക സംഘർഷങ്ങളെക്കുറിച്ചും കരിയറിലെ വലിയൊരു തിരിച്ചുവരവിനെക്കുറിച്ചും മനസ്സ് തുറന്ന് മുൻ ഇന്ത്യൻ താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു തന്റെ കരിയറിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾ പങ്കുവെച്ചത്. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം രോഹിത് ശർമ്മ തനിക്കായി വിഭാവനം ചെയ്ത വഴികൾ ഉൾക്കൊള്ളാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും മാനസികമായി താൻ പൂർണ്ണമായും തളർന്നുപോയ അവസ്ഥയിലായിരുന്നുവെന്നും സഞ്ജു തുറന്നുപറഞ്ഞു. രോഹിത് ശർമ്മ തന്റെ അനുഭവസമ്പത്തിൽ നിന്നോ ഹൃദയത്തിൽ നിന്നോ ആയിരിക്കാം അന്ന് സംസാരിച്ചതെന്നും എന്നാൽ ആ സമയത്ത് അദ്ദേഹം കണ്ട ദൂരക്കാഴ്ചകൾ സ്വന്തം കണ്ണുകളാൽ കാണാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം സമ്മതിച്ചു. അന്ന് തന്റെ മുഖത്ത് ആ നിരാശയും പ്രയാസങ്ങളും പ്രകടമായിരുന്നുവെന്ന് വ്യക്തമാക്കിയ സഞ്ജു, രോഹിതിനോട് ആ വാക്കുകൾ വിശ്വസിക്കാതിരുന്നതിന് ക്ഷമ ചോദിക്കുകയും ചെയ്തു.
ടീമിൽ നിന്ന് പുറത്തായതിന്റെ നിരാശ ലോകകപ്പിന്റെ പ്രാരംഭ ഘട്ടത്തിലും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ കഠിനമായ അവസ്ഥയിൽ നിന്ന് ഉടനടി മുക്തനാവുക എളുപ്പമായിരുന്നില്ലെന്നും മലയാളി താരം വിശദീകരിച്ചു. ന്യൂസിലൻഡ് പരമ്പര കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ലോകകപ്പ് കാമ്പെയ്ൻ ആരംഭിച്ചിരുന്നു. സാധാരണയായി ഇത്തരം തിരിച്ചടികളിൽ നിന്ന് കരകയറാൻ തനിക്ക് കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും സമയം ആവശ്യമാണ്. വികാരങ്ങൾ ഉള്ളിൽ ഒതുക്കി വെക്കാൻ തനിക്ക് താല്പര്യമില്ലാത്തതിനാൽ പൂർണ്ണ ആരോഗ്യവാനല്ലെങ്കിൽ അത് തന്റെ മുഖത്ത് പ്രകടമാകും. നാലോ അഞ്ചോ ദിവസത്തോളം നീണ്ടുനിന്ന ആ ഇരുണ്ട ഘട്ടത്തെ അതിജീവിച്ച ശേഷമാണ് താൻ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്.
പരാജയപ്പെട്ടു എന്ന് തിരിച്ചറിയുന്ന നിമിഷമാണ് ഏറ്റവും പ്രധാനം. അവിടെ നിന്ന് പിന്നീട് മുന്നോട്ട് മാത്രമേ പോകാനുള്ളൂ എന്ന യാഥാർത്ഥ്യം താൻ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ആ തിരിച്ചടി പിന്നീട് വലിയൊരു സ്വയം വിലയിരുത്തലിനുള്ള അവസരമായി മാറുകയായിരുന്നു. കളിയിലെ തന്റെ മാനസികാവസ്ഥയെക്കുറിച്ചും എന്തിനാണ് താൻ ക്രിക്കറ്റ് കളിക്കുന്നത് എന്നതിനെക്കുറിച്ചും തന്റെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും സ്വയം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ തന്നെ താൻ സ്വയം കണ്ടെത്താനുള്ള ഒരു പ്രക്രിയയിലൂടെയാണ് കടന്നുപോയതെന്നും അതിനുശേഷമാണ് എല്ലാം പഴയതുപോലെ പോസിറ്റീവായി തിരിച്ചുവന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
ആ പുതിയ കാഴ്ചപ്പാടും മാനസികമായ വീണ്ടെടുപ്പലുമാണ് വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച തകർപ്പൻ പ്രകടനത്തിന് അടിത്തറയിട്ടത്. സിംബാബ്‌വെ പരമ്പരയ്ക്ക് ശേഷം ആ മത്സരത്തിനായി താൻ വളരെ മികച്ച രീതിയിലാണ് തയ്യാറെടുത്തത്. ഐ.പി.എല്ലിലും ഇന്ത്യക്കായും സെഞ്ചുറികൾ നേടിയ ചില അപൂർവ്വം ദിവസങ്ങളിലെപ്പോലെ എല്ലാ കാര്യങ്ങളും അനുകൂലമായി വന്ന ഒരു ദിവസമായിരുന്നു അത്. കളി ആസ്വദിക്കുക, ആ നിമിഷത്തിൽ ജീവിക്കുക എന്ന പ്രക്രിയയിലൂടെ കടന്നുപോയപ്പോൾ കാര്യങ്ങൾ തനിയെ സംഭവിച്ചു തുടങ്ങുകയായിരുന്നു. പവർപ്ലേയ്ക്ക് ശേഷം അഞ്ചാം ഗിയറിലേക്ക് മാറി അതിവേഗം റൺസ് അടിച്ചുകൂട്ടുക എന്നതാണ് തന്റെ സ്വാഭാവിക ശൈലി. ഒരു ഓപ്പണർ എന്ന നിലയിൽ പവർപ്ലേ അതിജീവിച്ചാൽ പിന്നീട് ബൗളിംഗ് നിരയെ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡർ അനുസരിച്ചുള്ള തന്റെ പ്ലാൻ. എന്നാൽ ആ മത്സരത്തിൽ താൻ ആക്രമിക്കാൻ മുതിരുമ്പോഴെല്ലാം മറുതലയ്ക്കൽ വിക്കറ്റുകൾ പൊഴിയുന്ന അവസ്ഥയായിരുന്നു. ആ നിമിഷത്തിലാണ് ക്രിക്കറ്റ് കളി തന്നെയാണ് ഏറ്റവും വലിയ അധ്യാപകനെന്ന് താൻ മനസ്സിലാക്കിയതെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെ കളിക്കണമെന്ന് ആ മത്സരം തനിക്ക് കാണിച്ചുതന്നുവെന്നും സഞ്ജു വ്യക്തമാക്കി.












