ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 1-2 ന് കൈവിട്ടതിന് പിന്നാലെ, അടുത്ത വർഷം നടക്കാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബാറ്ററും മുൻ ഇന്ത്യൻ ഓപ്പണറുമായ അഭിനവ് മുകുന്ദ്. ഇ.എസ്.പി.എൻ ക്രിക്ഇൻഫോയുടെ യൂട്യൂബ് ചാനലിലൂടെയാണ് മുകുന്ദ് തന്റെ ലോകകപ്പ് സാധ്യതാ സ്ക്വാഡ് പുറത്തുവിട്ടത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയ മുകുന്ദ്, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ 15 അംഗ പ്രധാന ടീമിൽ നിന്ന് തഴഞ്ഞു. മധ്യനിര ശക്തിപ്പെടുത്താൻ ശ്രേയസ് അയ്യർക്കൊപ്പം കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നീ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്.
ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് മുകുന്ദിന്റെ സ്ക്വാഡിലെ മൂന്ന് ഓൾറൗണ്ടർമാർ. എന്നാൽ ഇതിഹാസ താരം രവീന്ദ്ര ജഡേജയ്ക്ക് ഈ നിരയിൽ ഇടം കണ്ടെത്താനായില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവിനെ മാത്രം തിരഞ്ഞെടുത്തപ്പോൾ വരുൺ ചക്രവർത്തിക്കും സ്ഥാനം ലഭിച്ചില്ല. പേസ് ബൗളിംഗ് നിരയിലേക്ക് ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, ഗുർനൂർ ബ്രാർ എന്നീ അഞ്ച് പേരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
അഫ്ഗാനിസ്ഥാനെതിരായ ആഭ്യന്തര പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവ്, മുതിർന്ന താരം മുഹമ്മദ് ഷമി, ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് എന്നിവരെ പ്രധാന സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയാണ് മുകുന്ദ് ടീം പ്രഖ്യാപിച്ചത്. അഭിനവ് മുകുന്ദ് തിരഞ്ഞെടുത്ത പ്രധാന 15 അംഗ ടീമിൽ രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ എന്നിവരാണ് ഇടംപിടിച്ചത്.
ലോകകപ്പ് പോരാട്ടത്തിന് ഒരു വർഷത്തിലധികം സമയം ബാക്കിയുള്ളതിനാൽ, പ്രധാന ടീമിലേക്ക് കടന്നുവരാൻ സാധ്യതയുള്ള അഞ്ച് ‘മേയ് ബി’ കളിക്കാരുടെ പട്ടികയും അഭിനവ് മുകുന്ദ് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ഏകദിനത്തിൽ സെഞ്ചുറി നേടിയ ഓപ്പണിംഗ് സഖ്യങ്ങളായ യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയാണ് ഈ ലിസ്റ്റിൽ അദ്ദേഹം ആദ്യമായി ഉൾപ്പെടുത്തിയത്. ഇവർക്ക് പുറമെ ബാറ്റിംഗ് ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ എന്നിവരും ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗും മുകുന്ദിന്റെ ബാക്ക്-അപ്പ് ലിസ്റ്റിൽ സ്ഥാനം പിടിച്ചു.
അതേസമയം, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് ഒരു കാരണവശാലും കടന്നുവരാൻ സാധ്യതയില്ലാത്ത ചില പ്രമുഖ താരങ്ങളുടെ പേരുകളും മുൻ താരം തുറന്നുപറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, തിലക് വർമ്മ എന്നിവർക്ക് ഈ ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് മുകുന്ദിന്റെ വിലയിരുത്തൽ. അടുത്ത വർഷം ഒക്ടോബർ 4 മുതൽ നവംബർ 21 വരെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിലാണ് 2027 ലെ ഏകദിന ലോകകപ്പ് അരങ്ങേറാൻ പോകുന്നത്.












