ബംഗളൂരു: കർണാടകയിൽ ഹിജാബിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി നീക്കാൻ തീരുമാനിച്ച് കോൺഗ്രസ് സർക്കാർ. ഇതിന്റെ ഭാഗമായി മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ രംഗത്ത് എത്തിയിട്ടുണ്ട്.
കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾക്ക് ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇന്ത്യ എന്നത് മതേതര രാജ്യമാണ്. അതുകൊണ്ട് തന്നെ ഏത് വസ്ത്രവും ധരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അധികാരത്തിലേറിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരോധനം നീക്കാൻ ആലോചിക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി. കോടതി ഉത്തരവുകളുടെ ലംഘനമാണ് ഇതെന്ന് ഹിന്ദു സംഘടനകൾ പ്രതികരിച്ചു.
Discussion about this post