ന്യൂഡൽഹി :സ്വിസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് മനുഷ്യക്കടത്തുമായി ബന്ധമുള്ളതായി സൂചനകൾ പോലീസിന് ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുർപ്രീത് സിംഗിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് തെളിവുകൾ ലഭിച്ചത്. ഇയാളുടെ സുഹൃത്തും സ്വിറ്റ്സർലാൻഡ് സ്വദേശിനിയുമായ ലെന ബർഗറിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിലക് നഗറിലുള്ള സർക്കാർ സ്‌കൂളിന് സമീപത്തുനിന്നാണ് സ്വിസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലും ദേഹം കറുത്ത പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ നിലയിലും ആയിരുന്നു മൃതദേഹം. സിസിടിവി ദൃശ്യങ്ങൾകേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുർപ്രീത് സിംഗിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനയിൽ അനേകം യുവതികളുടെ ചിത്രങ്ങളും ഫോൺ നമ്പറുകളും വിലാസങ്ങളും ലഭിച്ചതോടെയാണ് ഇയാൾക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചത്.
ദീർഘനാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതിയെ സന്ദർശിക്കാനായി പലപ്പോഴും ഇയാൾ സ്വിറ്റ്സർലാൻഡിൽ പോയിരുന്നു. യുവതിക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി അറിഞ്ഞപ്പോൾ ഇയാൾ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി നൽകിയ മൊഴി. എന്നാൽ പ്രതി നിരന്തരം മൊഴിമാറ്റിക്കൊണ്ടിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നെണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രതിയുടെ ഡൽഹിയിലുള്ള വീട്ടിൽ നിന്നും രണ്ടര കോടിയോളം രൂപ പോലീസ് കണ്ടെടുത്തിരുന്നു.ബാങ്ക് അക്കൗണ്ടിൽ വൻ തുക ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇയാളുടെ വീട്ടിൽനിന്നും മൂന്നുതോക്കുകളും വെടിയുണ്ടകളും പന്ത്രണ്ട് സിം കാർഡുകളും നാലു മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
ഗുർപ്രീത് സിംഗ് ഉപയോഗിച്ച വെള്ള സാൻട്രോ കാർ പ്രദേശത്തെ ഒരു സ്ത്രീ ലൈംഗിക തൊഴിലാളിയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post