തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ബൈക്ക് വഴിപാടായി നൽകി പ്രമുഖ ഇരുചക്ര വാഹന ഗ്രൂപ്പായ ടിവിഎസ്. പ്രീമിയം ബൈക്കായ അപ്പാച്ചെയാണ് വഴിപാടായി നൽകിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ് കുമാർ ബൈക്ക് ഏറ്റുവാങ്ങി.
ടിവിഎസ് ഗ്രൂപ്പിന് വേണ്ടി ചെയർമാൻ രാധാകൃഷ്ണനാണ് ബൈക്ക് സമർപ്പിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആയിരുന്നു ചടങ്ങുകൾ. പൂജ കഴിഞ്ഞ ബൈക്കിന്റെ വില ഇനത്തിൽ 2,47,000രൂപയുടെ ചെക്കും ടിവിഎസ് ഗ്രൂപ്പ് ദേവസ്വത്തിന് നൽകി. ചടങ്ങിൽ സ്റ്റോഴ്‌സ് ആന്റ് പർച്ചേസ് ഡി.എ. എം. രാധ, ക്ഷേത്രം മാനേജർമാരായ സുശീല ,സി.സുരേഷ്, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി. ഈ ബൈക്ക് ലേലത്തിൽ വയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തൻ വഴിപാടായി സ്വർണം കൊണ്ടുള്ള ഓടക്കുഴൽ സമർപ്പിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അപ്പാച്ചെ ബൈക്ക് ലഭിക്കുന്നത്. ആദ്യമായല്ല ക്ഷേത്രത്തിന് വാഹനം വഴിപാടായി ലഭിക്കുന്നത്. ഇതിന് മുൻപ് 2021 ൽ ക്ഷേത്രത്തിന് മഹീന്ദ്രയുടെ ഥാർ കമ്പനി വഴിപാടായി സമർപ്പിച്ചിരുന്നു.
Discussion about this post