എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി ഇന്ന് വിധി പറയും. സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടൻറ് സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി പറയുക. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ ആഴ്ച ഇവരുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. ഇതേ തുടർന്ന് ഇന്നേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇഡി നൽകിയിട്ടുള്ള വിവരങ്ങൾ കോടതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമ വിധി പ്രസ്താവിക്കുക.
തട്ടിപ്പിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു പ്രതികളും ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. ഇഡി മനപ്പൂർവ്വം കുടുക്കാൻ ശ്രമിക്കുകയാണെന്നും കോടതിയെ ഇരുവരും അറിയിച്ചിട്ടുണ്ട്.
വാദത്തിനിടെ അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണം ഇഡി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതും കോടതി വിശദമായി പരിശോധിക്കും. തൻറെ ഉടമസ്ഥതയിലായിരുന്ന ക്വാറികളിൽ നിന്നും റസ്റ്റോറൻറിൽ നിന്നും 2016, 17 കാലയളവിൽ പണം അക്കൗണ്ടിലേക്ക് വന്നിരുന്നു എന്നും ഇതാണ് ഇഡി തെറ്റായി പ്രചരിപ്പിക്കുന്നത് എന്നുമായിരുന്നു അരവിന്ദാക്ഷൻ കോടതിയിൽ വാദിച്ചത്.
Discussion about this post