ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയെയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയെയും ഒൻപത് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇരുവരെയും ഒൻപത് ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന ഡൽഹി പോലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇരുവരെയും ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്. യുഎപിഎ പ്രകാരമുള്ള കേസിലാണ് കോടതി നടപടി.
പുർകായസ്ഥയും ചക്രവർത്തിയും നവംബർ 2 വരെ റിമാൻഡിൽ തുടരുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗർ അറിയിച്ചു. ഒക്ടോബർ 3നാണ് ഇരുവരും അറസ്റ്റിലായത്. സംരക്ഷിത സാക്ഷിവിസ്താരവും ഇലക്ട്രോണിക് തെളിവുകളുടെ പരിശോധനയും ആവശ്യമായതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണം എന്നായിരുന്നു ഇന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.
പ്രതികൾ വിദേശത്ത് നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റി രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരെ പ്രവർത്തിച്ചതായി എഫ് ഐ ആറിൽ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ സംഘത്തിലെ പ്രമുഖനായ നെവിൽ റോയ് സിംഘത്തിന്റെ ഇടനിലയിലൂടെയാണ് ഇവർ പണം കൈപ്പറ്റിയത്. ഇതിന്റെ ഭാഗമായി പ്രതികൾ സങ്കീർണമായ ശൃംഖലകളിൽ പ്രവർത്തിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.
Discussion about this post