തിരുവനന്തപുരം; പോലീസ് സ്‌റ്റേഷനിൽ അസഭ്യപ്രയോഗം നടത്തി പോലീസിനെ വെല്ലുവിളിച്ചിട്ടും നടൻ വിനായകനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് സഖാവ് എന്ന പ്രിവിലേജ് കൊണ്ടാണെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. വിഷയത്തിൽ ഇന്നലെ ഉമ തോമസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ
ഇത് സ്റ്റേഷനിൽ നടന്ന സംഭവമാണ്. അവിടെ ഒരു സ്ത്രീ വിളിച്ചു പരാതി പറഞ്ഞപ്പോൾ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന പോലീസ് സംഘത്തിലെ വനിതാ പോലീസുകാരിയെക്കുറിച്ച് മാത്രമാണ് വിനായകൻ അന്വേഷിച്ചത്. ആ വനിതാ പോലീസ് ആരാണെന്നാണ് പുളളിക്ക് അറിയേണ്ടത്. അത് എന്തിനാണെന്ന് ഉമ തോമസ് ചോദിച്ചു. ആ വനിതാ പോലീസുകാരിയെക്കൂടിയാണ് വിനായകൻ മോശമാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി.
സാധാരണക്കാരൻ റിയാക്ട് ചെയ്യുന്നതുപോലെയല്ല വിനായകൻ സ്‌റ്റേഷനിൽ പ്രതികരിച്ചത്. അത് ലഹരിക്കടിമപ്പെട്ടിട്ടാണോയെന്ന് കണ്ടുപിടിക്കേണ്ടത് രക്ത പരിശോധനയിലൂടെയാണ്. ഏത് തരത്തിലുളള ലഹരിയാണ് അയാൾ ഉപയോഗിച്ചതെന്ന് പോലും തിരിച്ചറിയാൻ നിൽക്കാതെ വിട്ടയയ്ക്കുകയായിരുന്നു. കൊച്ചിയിൽ കൂടുതൽ യുവാക്കൾ ലഹരിക്ക് അടിമകളാകുന്നുണ്ട. പിടിക്കപ്പെട്ടാൽ പുറത്തുവരാൻ സാധിക്കില്ല എന്ന സന്ദേശം ഇവർക്കെല്ലാം കൊടുക്കേണ്ടതാണ്.
ഉറക്കെ കേൾക്കാൻ പോലും സാധിക്കാത്ത, മറ്റുളളവർ കേൾക്കുമല്ലോ എന്ന് നമുക്ക് ലജ്ജ തോന്നുന്ന രീതിയിലുളള പ്രതികരണമായിരുന്നു വിനായകനിൽ നിന്ന് പോലീസ് സ്‌റ്റേഷനിൽ ഉണ്ടായത്. അത്ര ബഹളം ഉണ്ടാക്കിയ ആളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്ന് പറഞ്ഞാൽ നാളെ ഈ നാടിന് കൊടുക്കുന്ന തെറ്റായ ഒരു സന്ദേശമാണെന്ന് ഉമ തോമസ് പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽ പോലും എന്ത് പ്രവർത്തിച്ചാലും, ലഹരിക്ക് അടിമപ്പെട്ടു എന്ന് പറഞ്ഞാലും സഖാവ് എന്ന രീതിയിൽ പ്രിവിലേജ് കിട്ടുന്നുവെന്ന് പറഞ്ഞാൽ ഇതു തന്നെയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഉമ തോമസ് കുറ്റപ്പെടുത്തി.
വിനായകനെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തേണ്ടിയിരുന്നത്. പോലീസിനെക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായമാണ്. അങ്ങനെ പ്രതികരിക്കേണ്ടി വന്ന ദുരവസ്ഥയിൽ അവരെ എത്തിക്കുന്നത് മറ്റാരുടെയെങ്കിലും സ്വാധീനം കൊണ്ടാണ്. ഉത്തരവാദിത്വപ്പെട്ടവർ എന്ത് ചെയ്താലും അവർ ശിക്ഷിക്കപ്പെടില്ല. അവരുടെ കൈകളിൽ കൂച്ചുവിലങ്ങ് ഇട്ട അവസ്ഥയാണെന്നും ഉമ തോമസ് കുറ്റപ്പെടുത്തി.
ഉമ്മൻചാണ്ടിയെപ്പോലെ ഒരാൾ മരണപ്പെട്ടപ്പോൾ പോലും സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹം നടത്തിയ പ്രതികരണം എല്ലാവർക്കും അറിയാം. അന്ന് താക്കീത് നൽകിയിരുന്നെങ്കിൽ ആവർത്തിക്കില്ലായിരുന്നു. റോഡിൽ ഊതിക്കുന്ന ആളുകളെപോലും പോലീസ് സ്‌റ്റേഷനിൽ പിടിച്ചുകൊണ്ടുപോകുകയും അവർക്ക് പെറ്റിയടിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. വിഐപികൾ എന്ത് ചെയ്താലും അവർക്കെതിരെ നടപടിയുണ്ടാകില്ലെന്ന സന്ദേശം കൊടുക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തവർ ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണമെന്നും ഉമ തോമസ് പറഞ്ഞു.
ഇന്നലെ ഭാര്യയുമായി വീട്ടിലുണ്ടായ ബഹളത്തിന്റെ പേരിലാണ് വിനായകന്റെ വീട്ടിൽ പോലീസ് എത്തിയത്. എന്നാൽ ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ വിനായകൻ പത്ത് മിനിറ്റിലധികം അവിടെ ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയതിന് കേസെടുത്തത്.
Discussion about this post