കെവാഡിയ; സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇക്കൊല്ലം ഇതുവരെ 35.9 ലക്ഷം സന്ദർശകർ ഏകതാ പ്രതിമ കാണാൻ എത്തിക്കഴിഞ്ഞുവെന്നാണ് കണക്കുകൾ. 2018 ഒക്ടോബർ 31 ന് സർദാർ വല്ലഭായ് പട്ടേലിന്റെ 143 ാം ജൻമദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ കെവാഡിയയിൽ പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്.
കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ പ്രതിമയുടെ നിർമാണഘട്ടം മുതൽ സർക്കാരിനെ വിമർശിച്ചിരുന്നു. പാഴ്ചിലവാണെന്ന് ആരോപിച്ചായിരുന്നു വിമർശനങ്ങളിൽ അധികവും. എന്നാൽ കൃത്യമായ ആസൂത്രണത്തോടെ രാജ്യത്തെയും ലോകത്തെയും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി ഇവിടം കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും മാറ്റിയെടുക്കുകയായിരുന്നു. കോവിഡ് കാലത്ത് സന്ദർശകരുടെ എണ്ണം കുറഞ്ഞെങ്കിലും പ്രതിസന്ധി അതിജീവിച്ചതോടെ വീണ്ടും സഞ്ചാരികളുടെ ഒഴുക്ക് സജീവമായി.
പ്രതിമ ഉദ്ഘാടനം ചെയ്ത 2018 നവംബർ, ഡിസംബർ മാസങ്ങൾക്കുളളിൽ തന്നെ 453,020 പേർ പ്രതിമ കാണാൻ എത്തിയിരുന്നു. 2019 ൽ 27 ലക്ഷം ആളുകളെത്തി. എന്നാൽ കോവിഡ് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായ 2020 ൽ സന്ദർശകരുടെ എണ്ണം കുറഞ്ഞു. 13 ലക്ഷം ആളുകൾ മാത്രമാണ് അക്കൊല്ലം എത്തിയത്.
എന്നാൽ 2021 ൽ 34 ലക്ഷമായി സന്ദർശകരുടെ എണ്ണം ഉയർന്നു. ഇതിന് പിന്നാലെ 2022 ൽ 43.8 ലക്ഷം ആളുകളും പ്രതിമ കാണാൻ എത്തി. ഇക്കൊല്ലം പൂർത്തിയാകാൻ രണ്ട് മാസങ്ങൾ കൂടി അവശേഷിക്കെ 35.9 ലക്ഷം സന്ദർശകർ ഇതിനോടകം ഇവിടെ എത്തിക്കഴിഞ്ഞു.
സർദാർ പട്ടേലുമായി ബന്ധപ്പെട്ട വിശേഷദിനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സന്ദർശനങ്ങൾ ഉൾപ്പെടെ ഏകതാ പ്രതിമയുടെ പ്രചാരം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ ദേശീയ, അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് ഉൾപ്പെടെ ഇവിടം വേദിയായിക്കഴിഞ്ഞു.
ഇന്ത്യയുടെ പൈതൃകവും വൈവിദ്ധ്യവും ഐക്യവും ഒക്കെ അടയാളപ്പെടുത്തുന്നതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. രാജ്യത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇവിടം സന്ദർശിക്കാനും ആ നിർമാണ വൈഭവം അറിയാനും ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഗുജറാത്ത് സർക്കാർ പറയുന്നു.
Discussion about this post