സൂര്യപേട്ട് (തെലങ്കാന): തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കും ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു അമിത് ഷായുടെ വാക്കുകൾ. തെലങ്കാനയിൽ ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് രണ്ട് കൂട്ടരും. പക്ഷെ ഇവർക്ക് തെലങ്കാനയിലെ ജനങ്ങളുടെ ക്ഷേമമല്ല വലുതെന്ന് അമിത് ഷാ പറഞ്ഞു. കെസിആറിന് മകൻ കെടി രാമറാവുവിനെ മുഖ്യമന്ത്രിയാക്കണം. സോണിയാഗാന്ധിക്ക് മകൻ രാഹുലിനെ പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബിജെപിയുടെ ലക്ഷ്യം പാവങ്ങളുടെ ക്ഷേമമാണ്. കെസിആറിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യം കുടുംബത്തിന്റെ ക്ഷേമവും. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന ഒട്ടേറെ നടപടികളാണ് ബിജെപി കൈക്കൊണ്ടിട്ടുളളത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമാണ് തെലങ്കാനയുടെ വികസനം യാഥാർത്ഥ്യമാക്കാൻ കഴിയൂവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
2014 ലെ തിരഞ്ഞെടുപ്പിൽ ദളിതർക്ക് മൂന്ന് ഏക്കർ വീതം ഭൂമി അനുവദിക്കുമെന്ന കെസിആറിന്റെ വാഗ്ദാനം എവിടെയാണെന്നും അമിത് ഷാ ചോദിച്ചു. നവംബർ 30 നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുക. നിലവിൽ 52 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടുകഴിഞ്ഞു. മൂന്ന് സിറ്റിംഗ് എംപിമാരെ ഉൾപ്പെടെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.
Discussion about this post