തൃശൂർ: ചില്ലറ നൽകാത്തതിന്റെ പേരിൽ യുവതിയെയും മകളെയും ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂരിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.20 ഓടെയാണ് സംഭവം. പൊതു പ്രവർത്തകനായ ഫൈസൽ തിപ്പലശേരിയുടെ ഭാര്യയേയും ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകളേയുമാണ് കുന്നംകുളം -വടക്കാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടത്.
മകളെ ഓട്ടുപാറയിലുള്ള ഡോക്ടറെ കാണിക്കാനാണ് ഇവർ എരുമപ്പെട്ടി സെന്ററിൽനിന്ന് ബസിൽ കയറിയത്. ഇവരുടെ പക്കൽ 500ന്റെ നോട്ടാണ് ഉണ്ടായിരുന്നത്. ഇത് നൽകിയപ്പോൾ ചില്ലറ വേണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് പറഞ്ഞപ്പോൾ നെല്ലുവായിൽ ഇറക്കിവിടുകയായിരുന്നു.ചില്ലറ കരുതാത്തതിന് മറ്റു യാത്രക്കാർ കേൾക്കേ കണ്ടക്ടർ യുവതിയേയും അമ്മയേയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്.
തൃശൂരിൽ നിന്ന് സമാനമായി ആറാം ക്ലാസുകാരിയെയും ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി ഉയർന്നിട്ടുണ്ട്. തിരുവില്ലാ മലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്എംഎം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവുമണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ഇറക്കിവിട്ടത്.
സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു കുട്ടി. തിരുവില്ലാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്യ കൺസെഷൻ ചാർജ് ആയി രണ്ട് രൂപയാണ് നൽകിയത്. എന്നാൽ ഇത് പോരെന്നും അഞ്ച് രൂപ നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. പണിമില്ലെന്ന് പറഞ്ഞതോടെ വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു.
Discussion about this post