കൊച്ചി: കളമശ്ശേരി സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഒരാൾ പോലീസിൽ കീഴടങ്ങിയതായി സൂചന. തൃശൂർ കൊടകര പോലീസ് സ്‌റ്റേഷനിലാണ് അജ്ഞാതൻ കീഴടങ്ങിയത്. കൺവെൻഷൻ സെന്ററിൽ ബോംബ് വച്ചതാ താനാണെന്ന് ഇയാൾ മൊഴി നൽകിയെന്നാണ് സൂചന. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം സ്‌ഫോടനപരമ്പരയിൽ അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ് പോലീസും കേന്ദ്രഏജൻസികളും. സംഭവത്തിന് തൊട്ട്മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ നീലക്കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി സഞ്ചരിച്ച കാറാണ് ഇതെന്നാണ് സംശയിക്കുന്നത്.
അതേസമയം കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കൺവെൻഷൻ സെന്ററിലുണ്ടായ ഉഗ്ര സ്ഫോടനങ്ങൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടിഫിൻ ബോക്‌സ് ബോംബ് ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഐഇഡിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ആകാമെന്നാണ് പ്രാഥമിക വിവരം. ആശങ്കാ ജനകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Discussion about this post