തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ്സുകളുടെ സമരം. ക്യാമറ, സീറ്റ് ബെൽറ്റ് തുടങ്ങി ബസ് ഉടമകൾക്ക് ബാധ്യത വരുത്തുന്ന തീരുമാനങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകൾ സമരത്തിലേക്ക് നീങ്ങുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർദ്ധിപ്പിക്കണമെന്നും ബസ്സുടമകൾ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ബസ് ഇടമകളുടെ ആവശ്യത്തിൽ സർക്കാർ നിലപാട് അനുകൂലമല്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്തസമിതി അറിയിച്ചു. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് നിർത്തലാക്കുക, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറി ആക്കി മാറ്റുക എന്നീ തീരുമാനങ്ങൾ സർക്കാർ പിൻവലിക്കണം എന്നും സംയുക്ത സമിതിയുടെ ആവശ്യത്തിലുണ്ട്.
നവംബർ ഒന്നു മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യമായി യാത്ര ചെയ്യാം എന്ന സർക്കാർ തീരുമാനം ബസുടമകളുമായി കൂടിയാലോചന നടത്താതെയാണെന്നും സംയുക്ത സമിതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന കത്ത് നൽകിയിട്ടുണ്ട്.
സ്വകാര്യ ബസ് സമരം പ്രമാണിച്ച് ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല അറിയിച്ചു. ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷകൾ നവംബർ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്നും അറിയിപ്പുണ്ട്.
Discussion about this post