എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ സർക്കാരിനെതിരെ നടത്തിയ പമാർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റേ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ് എടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് നടപടി സ്വീകരിച്ചത്. സൈബർ സെൽ എസ്‌ഐ നൽകിയ പരാതിയിലാണ് കേസ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ് എടുത്തിട്ടുള്ളത്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിക്കുക ലക്ഷ്യമിട്ടാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് എന്ന് പരാതിയിൽ പറയുന്നു. ഹമാസിനെതിരെ പ്രതികരണങ്ങൾ നടത്തി ഒരു മതവിഭാഗത്തെ മോശമായി ചിത്രീകരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ ഐപിസിയിലെ 153, 153 എ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് രാജീവ് ചന്ദ്രശേഖർ തന്നെയാണോ എന്ന കാര്യമാണ് നിലവിൽ പരിശോധിക്കുന്നത്. അക്കൗണ്ട് ഉപയോഗിക്കുന്നയാൾക്കെതിരെയാകും നടപടി സ്വീകരിക്കുക. സർക്കാരും സിപിഎം കോൺഗ്രസുമെല്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post