തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിൽ സർക്കാരിനെ വിമർശിച്ച കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത സർക്കാർ നടപടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തുകൊണ്ടുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ ശക്തമായി അപലപിക്കുന്നു. തീവ്രചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിനായി ഗൂഢലക്ഷ്യത്തോടെ എടുത്ത കേസ് ആണിത്. പിണറായി വിജയന്റെ ഇരട്ടത്താപ്പും, ഇരട്ടനീതിയും ആണ് ഇക്കാര്യത്തിൽ പ്രകടമായിരിക്കുന്നത്. മലപ്പുറത്ത് ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവർക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. അതേസമയം അതിനെതിരെ സംസാരിച്ചയാൾക്കെതിരെ കേസ് എടുക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വർഗ്ഗീയ ശക്തികളെ പ്രോത്സാഹിപ്പാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മുൻപിൽ കണ്ടുള്ള ഹീനമായ നടപടിയാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി വിജയൻ നടപ്പിലാക്കുന്ന വർഗ്ഗീയ പ്രീണനം രാജ്യത്തെ എതിർക്കുന്നവരെ സന്തോഷിപ്പിക്കാനാണ്. ഹമാസിന്റെ തലവൻ മലപ്പുറത്തെ റാലിയിൽ പറഞ്ഞത് ഹിന്ദുത്വവാദികളെ കുഴിച്ചുമൂടും എന്നാണ്. ഇതിൽ കേസ് എടുക്കാൻ പോലീസിന് കഴിയുന്നില്ല. കളമശ്ശേരിയിലേത് ഭീകരാരക്രമണം ആണെന്ന് പരസ്യമായി പറഞ്ഞ എം.വി ഗോവിന്ദനെതിരെ പോലീസ് കേസ് എടുക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post