ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളേറുന്നു. അറസ്റ്റ് സംഭവിച്ചാലും രാജിവയ്ക്കരുതെന്ന് കെജ്രിവാളിനോട് ആംആദ്മി നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് അറസ്‌റ്റെന്ന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.
മറ്റന്നാൾ ചോദ്യം ചെയ്യലിന് കെജരിവാൾ ഹാജരാകുമോ എന്ന കാര്യത്തിലും ഇതുവരെ സ്ഥീരികരണം ഉണ്ടായിട്ടില്ല. കള്ളകേസിൽ കുടുക്കി കെജരിവാളിനെ ജയിലടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം.മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇഡി അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ചത്.
മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാർട്ടിയും മനീഷ് സിസോദിയ ഉൾപ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ചില സ്വകാര്യ കമ്പനികൾക്ക് മദ്യവില്പനയുടെ മൊത്തവ്യാപാരം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് നയം നടപ്പാക്കിയതെന്നാണ് ഇ ഡിയുടെ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ ഉൾപ്പെടുന്ന സൗത്ത് ഗ്രൂപ്പുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
Discussion about this post