വയനാട്: തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇരിട്ടി സ്വദേശി അശോകനെയാണ് മാനന്തവാടി കോടതി ശിക്ഷിച്ചത്. പിഴത്തുക ചന്ദ്രികയുടെ മക്കളായ അശ്വതിക്കും അനശ്വരയ്ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക അശോകനില്‍നിന്ന് ഈടാക്കാനായില്ലെങ്കില്‍ തുക നല്‍കാനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.
2019 മെയ് 5നാണ് കൊലപാതകം നടന്നത്. രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഇരുട്ടിൽ പതിയിരുന്ന് പ്രതി വകവരുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങൾ കാരണം ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. തോൽപ്പെട്ടിയിലെ സഹോദരന്‍റെ വീട്ടിൽ കഴിഞ്ഞിരുന്ന ചന്ദ്രികയെ ഇവിടെ വച്ചാണ് പ്രതി കൊലപ്പെടുത്തിയത്. മക്കളുടെ മുൻപിൽ വച്ചാണ് അശോകന്‍ ചന്ദ്രികയെ കുത്തിയത്. ഇവരുടെ മൊഴിയാണ് ശിക്ഷ ലഭിക്കുന്നതിന് നിര്‍ണായക വഴിത്തിരിവായത്. ചന്ദ്രികയുടെ മക്കളും സഹോദരന്‍ സുധാകരനും ആശോകനെതിരെ മൊഴി നൽകി. തിരുനെല്ലി സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന രജീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ 25 സാക്ഷികളെ വിസ്തരിച്ചു. 43 രേഖകൾ ഹാജരാക്കി. 50 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു.
Discussion about this post