ലക്‌നൗ: ഡ്രൈവറെ മർദ്ദിക്കുകകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്ലാമിനെതിരെ കേസ് എടുത്ത് പോലീസ്. എസ്/ എസ്ടി വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. മർദ്ദനത്തിനിരയായ ഡ്രൈവറും ധർമ്മേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്.
ബറേലി ജില്ലയിലെ ഭോജിപുരയിൽ നിന്നുള്ള എംഎൽഎയാണ് ഷാസിൽ. കഴിഞ്ഞ ദിവസമാണ് ധർമ്മേന്ദ്രയെ ഷാസിൽ മർദ്ദിച്ചത്. കാറ് കഴുകിയത് വൃത്തിയായില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ട്രെയിൻ യാത്ര കഴിഞ്ഞ സ്ഥലത്ത് എത്തിയ എംഎൽഎയെ വീട്ടിലേക്ക് കൊണ്ടുവരാനായി കാറുമായി ധർമ്മേന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ പോയിരുന്നു. ഇവിടെ വച്ചായിരുന്നു മർദ്ദനം എന്നാണ് പരാതിയിൽ പറയുന്നത്.
ഷാസിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപുതന്നെ ധർമ്മേന്ദ്ര കാറുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ ഇറങ്ങി റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയ എംഎൽഎ കാറിൽ നോക്കിയ ശേഷം ധർമ്മേന്ദ്രയെ മർദ്ദിക്കുകയായിരുന്നു. കാറ് കഴുകിയത് വൃത്തിയായില്ലെന്നും പൊടിയുണ്ടെന്നും പറഞ്ഞായിരുന്നു മർദ്ദനം. ദളിത് വിഭാഗത്തിൽപ്പെട്ട ധർമ്മേന്ദ്രയെ അസഭ്യം പറയുകയും ജാതീയമായി അവഹേളിക്കുകയും ചെയ്തു. ‘കാറ് വൃത്തിയിൽ കഴുകൂ നായെ’ നിന്റെയൊക്കെ ജോലി തുണി അലക്കലാണ്, അല്ലാതെ കാറോടിക്കലല്ല’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. ഇതിന് പുറമേ ധർമ്മേന്ദ്രയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ഇവർ പോകുകയും ചെയ്തു. ഇതിന് പിന്നാലെ ധർമ്മേന്ദ്ര പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പരാതിയിൽ പോലീസ് ധർമ്മേന്ദ്രയുടെയും ദൃക്‌സാക്ഷികളുടെയും മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്. എംഎൽഎയുടെ അറസ്റ്റ് ഉൾപ്പെടെ രേഖപ്പെടുത്തുമെന്നാണ് സൂചന.
Discussion about this post