തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് സുപ്രീംകോടതിയിലേക്ക്. ഗവർണർക്കെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. റിട്ട് ഹർജിയാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
സർക്കാരിനൊപ്പം ടി.പി.രാമകൃഷ്ണൻ എം.എൽ.എയും ഹർജി നൽകി. രണ്ട് വർഷത്തോളമായ മൂന്ന് ബില്ലുകൾ ഉൾപ്പടെ എട്ടുബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാതെ വൈകിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.തമിഴ്‌നാട്,പഞ്ചാബ്, പശ്ചിമബംഗാൾ ,തെലങ്കാന,സർക്കാരുകളും നേരത്തെ ഗവർണർമാർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കിൽ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവർണർക്ക് ഭരണഘടന നൽകുന്നു. എന്നാൽ ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്നാൽ സർക്കാരിന് ഓർമിപ്പിക്കാമെന്നല്ലാതെ കൂടുതൽ ഇടപെടലുകൾ നടത്താനാകില്ല. എന്നാൽ, ഈ അധികാരം നൽകുന്ന അനുച്ഛേദത്തിൽ ഗവർണർ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.
Discussion about this post