ബംഗലൂരു; കർണാടക സിക്ക വൈറസ് ജാഗ്രതയിൽ. ചിക്കബല്ലാപൂർ ജില്ലയിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കർണാടകയിൽ ആദ്യമായിട്ടാണ് സിക്ക റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
സിദ്‌ലഗാട്ട താലൂക്കിലെ തലാകയലാബെട്ടയിൽ നിന്നുളള സാമ്പിളിലാണ് സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഈ പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുളള ഗർഭിണികളുടേത് അടക്കം രക്തസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
പനിയും തലവേദനയും സന്ധിവേദനയും മസിലുവേദനയും അടക്കമുളള പ്രശ്‌നങ്ങൾ രൂക്ഷമായാൽ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കടുത്ത പനി ബാധിച്ച മൂന്ന് പേരുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വൈറസ് സ്ഥിരീകരിച്ച തലാകയലാബെട്ടയ്ക്ക് സമീപപ്രദേശങ്ങളായ ബച്ചനഹളളി, വദ്ദഹളളി, ദിബ്ബുറഹളളി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 31 ഗർഭിണികളുടെ രക്തസാമ്പിളുകൾ ഉൾപ്പെടെയാണ് ശേഖരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് നിന്നും ദിവസവും ബംഗലൂരുവിലേക്കും മറ്റും നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ആളുകൾ പൊതുവിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post