ന്യൂ ഡൽഹി: കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. കാലാവസ്ഥ പ്രശ്നം പരിഹരിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് ഞായറാഴ്ച പറഞ്ഞു. ദേശീയ തലസ്ഥാനത്ത് മൂന്ന് ദിവസത്തെ വേൾഡ് ഫുഡ് ഇന്ത്യ ഇവന്റിന്റെ (നവംബർ 3-5) സമാപന സമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന .
“നമ്മൾ കഴിക്കുന്നതിന്റെ പാരിസ്ഥിതിക ചെലവ് പരിഗണിക്കണം. പ്രകൃതിക്ക് ഒരു ദോഷവും വരുത്താത്ത വിധത്തിൽ നമ്മുടെ ഭക്ഷണ ക്രമം തിരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” മുർമു പറഞ്ഞു. “കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് മാറി നമ്മുടെ ആരോഗ്യത്തിനും ഭൂമിയുടെ സുസ്ഥിരമായ മുന്നേറ്റത്തിനും ഉതകുന്ന തരത്തിലുള്ള ബോധപൂർവമായ തീരുമാനങ്ങൾ നാം എടുക്കേണ്ടതുണ്ട്,” മുർമു പറഞ്ഞു. പ്രസിഡന്റിന്റെ പ്രസ്താവനയോട് യോജിക്കുന്നതായും ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കാലാവസ്ഥ വ്യതിയാനത്തെ സ്വാധീനിക്കാൻ കഴിയുമെന്നും കേന്ദ്ര ഭക്ഷ്യ സംസ്കരണ -വ്യവസായ മന്ത്രി പശുപതി കുമാർ പരസ് പറഞ്ഞു. ഇന്ത്യയുടെ മൊത്തം കാർഷിക കയറ്റുമതിയുടെ 75 ശതമാനം സംഭാവന ചെയ്യുന്നത് ഭക്ഷ്യ സംസ്കരണ രംഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേൾഡ് ഫുഡ് ഇന്ത്യയുടെ ആദ്യ ദിനത്തിൽ ഭക്ഷ്യ സംസ്കരണ മന്ത്രാലയവും വിവിധ വ്യവസായ സ്ഥാപനങ്ങളും തമ്മിൽ ആകെ 16 ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചു. ഈ കരാറുകൾ ഏകദേശം 17,990 കോടി രൂപയുടെ മൊത്തം നിക്ഷേപമാണ്. കൂടാതെ മൂന്ന് ദിവസത്തെ പരിപാടിയിൽ ഏകദേശം 35,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രങ്ങൾ ഒപ്പുവച്ചു. മൊണ്ടെലെസ്, കെല്ലോഗ്, ഐടിസി, ഇന്നോബെവ്, നെഡ്‌സ്‌പൈസ്, ആനന്ദ, ജനറൽ മിൽസ്, അബ് ഇൻബേവ് തുടങ്ങിയ കമ്പനികളുമായാണ് പ്രധാനമായും വാരണാപത്രത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭക്ഷ്യ സംസ്കരണ മേഖല 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നേടിയിരുന്നു. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്കരണ മേഖലയിൽ പ്രൊഡക്ഷൻ -ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയെ ‘ലോകത്തിന്റെ ഫുഡ് ബാസ്‌ക്കറ്റ് (ഭക്ഷ്യ സ്രോതസ്സായി) ‘ ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് വേൾഡ് ഫുഡ് ഇന്ത്യ ഇവന്റ് സംഘടിപ്പിക്കപ്പെട്ടത്. ഈ പരിപാടിയുടെ ആദ്യ സമ്മേളനം 2017 ൽ നടന്നു. എന്നാൽ തുടർച്ചയായ വർഷങ്ങളിൽ COVID-19 മൂലം ഈ അന്താരാഷ്ട്ര ഇവന്റ് നടപ്പിലാക്കാൻ കഴിഞ്ഞില്ല. വേൾഡ് ഫുഡ് ഇന്ത്യ 2023 അന്താരാഷ്ട്ര സമ്മേളനം , സർക്കാർ സ്ഥാപനങ്ങൾ, കർഷകർ, സംരംഭകർ, മറ്റ് പങ്കാളികൾ എന്നിവർക്ക് ചർച്ചകളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ നൽകുന്നു. കൂടാതെ, കാർഷിക-ഭക്ഷ്യ മേഖലയിലെ നിക്ഷേപങ്ങൾക്കായുള്ള ഒരു ബിസിനസ് പ്ലാറ്റ്‌ഫോം കൂടിയായി ഈ വേദി മാറിയിട്ടുണ്ട്.
Discussion about this post