ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പായ മഹാദേവിനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ആപ്പ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കി. മഹാദേവ് ഉൾപ്പെടെ 21 വാതുവയ്പ്പ് ആപ്പുകൾ ബ്ലോക്ക് ചെയ്യാനാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം പുരോഗമിക്കേ ആപ്പ് ബ്ലോക്ക് ചെയ്യാൻ ഇഡി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് നടപടി. ഐടി നിയമത്തിലെ 69 എ പ്രകാരം ആണ് കേന്ദ്രം നടപടി സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയ വിവരം അറിയിച്ചത്.
ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം ഛത്തീസ്ഗഡ് സർക്കാരിന് ആപ്പിന് നിരോധനമോ, നിയന്ത്രണമോ ഏർപ്പെടുത്താൻ കേന്ദ്രത്തോട് നിർദ്ദേശിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ കേസിൽ കഴിഞ്ഞ ഒന്നര വർഷമായി അന്വേഷണം നടത്തുകയാണെന്ന് പറയുന്ന സർക്കാർ കേന്ദ്രത്തോട് ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. ആപ്പ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ഇഡി മാത്രമാണ് കേന്ദ്രത്തെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാദേവ് വാതുവയ്പ്പ് ആപ്പ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ച കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പെടെ സംശയത്തിന്റെ നിഴലിലാണ്. ആപ്പിന്റെ ഉടമകളിൽ നിന്നും മുഖ്യമന്ത്രി 508 കോടി രൂപ കൈപ്പറ്റി എന്നാണ് ഇഡിയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ അന്വേഷണം തുടരുകയാണ്. ഓഗസ്റ്റിൽ ആപ്പിന്റെ ഉടമകളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post