2023 ൽ വിദേശ കോർപ്പറേറ്റ് നിക്ഷേപത്തിൽ വമ്പൻ കുതിപ്പാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഈ കാലയളവിലെ ഇന്ത്യയുടെ വിദേശനിക്ഷേപത്തിൽ 28 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ചൈനയുടെ വിദേശ കോർപ്പറേറ്റ് നിക്ഷേപം 1% ആയി കുറയുകയും ചെയ്തു എന്ന് റോഡിയം റിപ്പോർട്ട് പറയുന്നു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായതോടെ പല പ്രധാന വിദേശ രാജ്യങ്ങളും ചൈനയെ കൈവിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആരംഭിച്ചതോടെയാണ് ചൈനയുടെ തകർച്ചയിലും ഇന്ത്യയുടെ വളർച്ചയിലും വലിയ മുന്നേറ്റം ഉണ്ടായത്. ചൈനയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് രാജ്യാന്തര തലത്തിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ടെന്നാണ് പറയുന്നത്. പല വിദേശ കോർപ്പറേറ്റ് കമ്പനികളും ചൈനയിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറി.
ഏഷ്യയിൽ ചൈനയുടെ തകർച്ച ഗുണകരമായത് ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾക്കാണ്. കോവിഡ് മഹാമാരിക്ക് ശേഷം യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ചൈനയ്ക്ക് ഒട്ടും വിശ്വാസ്യത ഇല്ലാതായിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൻകിട കോർപ്പറേറ്റുകൾക്കിടയിൽ ഇത്തരം ഒരു അവിശ്വാസം ഉടലെടുത്തതാണ് ചൈനയിൽ നിന്ന് പലരും നിക്ഷേപം പിൻവലിക്കാൻ കാരണമായത്. 2018ൽ 48% വിദേശ കോർപ്പറേറ്റ് നിക്ഷേപം ഉണ്ടായിരുന്ന ചൈനയിൽ നിലവിൽ അത് വെറും ഒരു ശതമാനം മാത്രമായി കുറഞ്ഞിരിക്കുകയാണെന്ന് റോഡിയം റിപ്പോർട്ട് പറയുന്നു.
ചൈന പുറത്തുവിട്ടിട്ടുള്ള വിദേശ നാണയ കണക്കുകളിലും വലിയ ഇടിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ ചൈനയുടെ വിദേശ നിക്ഷേപത്തിൽ 1180 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ചൈനയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ ഇടിവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ചാര പ്രവർത്തനം മൂലം എഐ സാങ്കേതികവിദ്യ , സെമി കണ്ടക്ടർ ചിപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള മേഖലകളിൽ ചൈനയിൽ നിക്ഷേപം നടത്തരുതെന്ന് അമേരിക്ക വൻകിട വിദേശ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻകാലങ്ങളിൽ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 23.4 ശതമാനം ഇടിവ് കൂടി വന്നതോടെ ചൈനയുടെ വിദേശനിക്ഷേപ തകർച്ച ഏതാണ്ട് പൂർണ്ണമായ അവസ്ഥയിലാണ്. ഏഷ്യയിൽ ചൈനയ്ക്ക് പകരമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മറ്റു പല വിദേശ രാജ്യങ്ങളും ഇന്ത്യയിലേക്ക് നിക്ഷേപമാറ്റം നടത്താൻ തുടങ്ങിയതോടെ 10% വിദേശനിക്ഷേപം എന്ന ഇന്ത്യയുടെ കണക്ക് വർദ്ധിച്ചു 38 ശതമാനം ആയി ഉയർന്നതായും റോഡിയം റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post