വയനാട്:വയനാട് കൽപ്പറ്റയിൽ ഏഴുമാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ ചെയ്ത അതേ പുഴയിൽ ചാടി ഭർത്താവും ജീവനൊടുക്കി. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കീടനാശിനി കഴിച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓം പ്രകാശിന്റെ ഭാര്യ ദർശന (32), മകൾ അഞ്ചു വയസ്സുകാരി ദക്ഷ എന്നിവർ ജൂലൈ 13നായിരുന്നു വീടിന് സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയത്. മരിക്കുമ്പോൾ ഏഴു മാസം ഗർഭിണിയായിരുന്നു ദർശന. പുഴയിൽ ചാടി മൂന്നു ദിവസം കഴിഞ്ഞാണ് മകൾ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കിട്ടിയത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ദർശന ആത്മഹത്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു ദർശനയുടെ കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ, ഓംപ്രകാശിനും, പിതാവി ഋഷഭരാജനുമെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ, മർദനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും റിമാൻറിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരും പൾസ് എമർജൻസി ടീമും പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post