മലപ്പുറം: തിരൂരിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കോഴിത്തല. മുത്തൂരിലെ പൊറോട്ട സ്റ്റാൽ എന്ന് പേരുള്ള ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് കോഴിത്തല കണ്ടത്. ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചു പൂട്ടി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. തിരൂർ പി സി പടി സ്വദേശിനിയും അധ്യാപികയുമായ പ്രതിഭ നൽകിയ പരാതിയിൽ ആണ് നടപടി. ഹോട്ടലിൽ നിന്നും നാല് ബിരിയാണി പ്രതിഭ പാഴ്‌സൽ ആയി വാങ്ങിയിരുന്നു. ഇതിലൊന്നിലാണ് കോഴിത്തല കണ്ടത്. കോഴിയുടെ കൊക്കുൾപ്പെടെ ഇതിലുണ്ടായിരുന്നത്. എണ്ണയിൽ വറുത്തെടുത്തിരുന്നു. ഇതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ പരാതി നൽകുകയായിരുന്നു.
അധികൃതർ എത്തി ഹോട്ടൽ പരിശോധിച്ചപ്പോൾ പഴകിയ ഭക്ഷണം കണ്ടെത്തി. ഇതിന് പുറമേ അന്വേഷണത്തിൽ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിൻറെ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കട അടച്ചു പൂട്ടുകയായിരുന്നു. ഹോട്ടലിൻറെ രജിസ്‌ട്രേഷൻ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കാലങ്ങളായി മുത്തൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊറോട്ട സ്റ്റാൾ.കൂടുതൽ നിയമനപടികൾ ഇവർക്കെതിരെ തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ എൻഫോമെന്റ് അസിസ്റ്റൻറ് കമ്മീഷണർ സുജിത്ത് പെരേരേ, ഭക്ഷ്യസുരക്ഷ ഓഫീസർ എം.ഐ ഷംസിയ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ വീട്ടമ്മയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബിരിയാണി കാണിച്ചുകൊടുക്കുകയും ചെയ്തു. അതേസമയം എങ്ങനെയാണ് ബിരിയാണിയിൽ കോഴിത്തല വന്നത് എന്ന കാര്യം അറിയില്ലെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.
Discussion about this post