തിരുവനന്തപുരം : കേരളത്തിൽ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം മുടങ്ങിയിട്ട് നാലുമാസത്തിലേറെയായി. പെൻഷൻ ലഭിക്കാതായതിനെ തുടർന്ന് വൃദ്ധജനങ്ങളടക്കം നിരവധി പേരാണ് ദുരിതത്തിൽ ആയിട്ടുള്ളത്. സംസ്ഥാനത്തെ പാവപ്പെട്ട ഈ ജനങ്ങൾക്ക് ക്ഷേമപെൻഷൻ പോലും നൽകാതെ സർക്കാർ കേരളീയം പോലെയുള്ള അനാവശ്യ ആർഭാട പരിപാടികൾ നടത്തുന്നതിനെതിരെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നുവന്നിരുന്നത്.
ഇപ്പോൾ വിമർശനങ്ങളെ താൽക്കാലികമായി അവസാനിപ്പിക്കാനുള്ള നുറുക്ക് വിദ്യയുമായി വന്നിരിക്കുകയാണ് സർക്കാർ. നാലുമാസത്തെ പെൻഷൻ കുടിശ്ശികയുള്ളതിൽ ഒരു മാസത്തെ പെൻഷൻ നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചത്. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയിലെ പെൻഷൻ വൈകുന്നതിനെതിരായി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനമായിരുന്നു കോടതി ഉന്നയിച്ചിരുന്നത്. കേരളീയം പോലെയുള്ള ആർഭാട ആഘോഷങ്ങളേക്കാൾ മനുഷ്യരുടെ ബുദ്ധിമുട്ടുകൾക്കാണ് പരിഗണന നൽകേണ്ടതെന്ന് കോടതി സർക്കാരിനെ അറിയിച്ചിരുന്നു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ കഴിയാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
Discussion about this post