ന്യൂഡൽഹി: വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ. കൃത്രിമ മഴ പെയ്യിക്കാനും വിവിധ ആപ്പുകൾ വഴി ബുക്ക് ചെയ്ത് നഗരത്തിലെത്തുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ടാക്‌സികൾക്ക് വിലക്കേർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.
കൃത്രിമമഴ പെയ്യിച്ച് മലിനീകരണ തോത് കുറയ്ക്കുന്നതിനുളള സാദ്ധ്യതകൾ ഐഐടി കാൺപൂരിലെ വിദഗ്ധരുമായി ഡൽഹി സർക്കാർ ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് മഴ പെയ്യിക്കാൻ തീരുമാനിച്ചത്. ഈ മാസം 20 നാണ് കൃത്രിമ മഴ പെയ്യിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആകാശം 40 ശതമാനത്തോളം മാത്രം മേഘാവൃതമാണെങ്കിലും മഴ പെയ്യിക്കാൻ സാധിക്കുമെന്നാണ് ഐഐടിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കും. നവംബർ 9 മുതൽ 18 വരെയാണ് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. മലിനീകരണതോത് ഉയർന്നതിനെ തുടർന്ന് ഇത് നേരിടാൻ തയ്യാറാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ അഞ്ചാം ഘട്ടം പ്രായോഗികമാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് കൂടുതൽ നടപടികൾ.
വായുമലിനീകരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. ഒറ്റ, ഇരട്ട അക്ക നമ്പർ രീതിയിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ഈ രീതി ഫലപ്രദമാണോയെന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇത് നടപ്പിലാക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്.
ഒടുവിലത്തെ ഡാറ്റകൾ പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്‌സ് (എക്യുഐ) 398 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ഇത് 450 ലെത്തിയിരുന്നു.
Discussion about this post