ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ചേർന്ന് പ്രവർത്തിക്കുന്ന മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.
ഇന്ന് പുലർച്ചെ ഷോപിയാനിലെ കത്തോഹലൻ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
അതേമയം, ഇന്ന് പുലർച്ചെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ബിഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. അതിർത്തിയിൽ പാകിസ്താൻ റേഞ്ചേഴ്സ് പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. ജമ്മു അതിർത്തിയിൽ 24 ദിവസത്തിനിടെ പാകിസ്ഥാൻ റേഞ്ചേഴ്സ് നടത്തുന്ന മൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.
Discussion about this post