ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കും പുതിയ സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
കോൺഗ്രസ് മുൻ ട്രഷറർ പവൻ ബൻസലിനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വർഷവും ഇഡി സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തിരുന്നു. സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുൽ ഗാന്ധിയെ അഞ്ച് ദിവസവുമാണ് ചോദ്യം ചെയ്തത്. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായാണ് ഇഡി പറയുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിലാണ് സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും. കോണ്‍ഗ്രസിന്റെ മുന്‍ ട്രഷറർ പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് എന്നാണ് ഇരുവരും പ്രതികരിച്ചത്.
2014ലാണ് ഇത് സംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവരാണ് കേസിലെ പ്രതികൾ.
Discussion about this post